
ചേപ്പാട്: ഓപ്പറേഷൻ തണ്ടർ ഡ്രൈവിൻ്റെ ഭാഗമായി നടത്തിയ റെയ്ഡിൽ വ്യാജ മദ്യ വിൽപ്പന നടത്തിയയാളെ കാർത്തികപ്പള്ളി റേഞ്ചിലെ എക്സൈസ് ഇൻസ്പെക്ടർ വി. അരുൺ കുമാറിൻ്റെ നേതൃത്വത്തിൽ പിടികൂടി. ചേപ്പാട് പഞ്ചായത്ത് വാർഡ് 6 ൽ പരിമണം കരുണാലയം വീട്ടിൽ അജിത്ത് കുമാർ (39) ആണ് അറസ്റ്റിലായത്. ഇയാൾ മദ്യം ചെറിയ കുപ്പികളിലാക്കി ആവശ്യക്കാർക്ക് ഇരുചക്ര വാഹനത്തിൽ എത്തിച്ച് വിൽപ്പന നടത്തുന്നതായി കിട്ടിയ രഹസ്യ വിവരത്തെത്തുടർന്നായിരുന്നു പരിശോധന നടത്തിയത്. ഇയാളുടെ പക്കൽ നിന്നും 17 ചെറിയ കുപ്പികളിൽ നിറച്ച 3.35 ലിറ്റർ വ്യാജ മദ്യവും മദ്യ കടത്തിന് ഉപയോഗിച്ച ഹോണ്ട ആക്‌ടീവ സ്‌കൂട്ടറും കണ്ടെടുത്തു. ഹരിപ്പാട് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു. അസി. ഇൻസ്പെക്ടർമാരായ സബിനേഷ് ജിത്ത്, വി. സന്തോഷ് കുമാർ, പ്രിവൻ്റീവ് ഓഫീസർ ടി. ടോണി, സിവിൽ എക് സൈസ് ഓഫീസർ എം. ഷെഫീക്ക് എന്നിവർ എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.











